കണ്ണൂർ: ആരോഗ്യവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ ഡിഎംഒ ഓഫീസി ഉപരോധിച്ചു. ഭിന്നശേഷിക്കാർ, മാരക രോഗത്തിന് ചികിത്സയിലുള്ളവർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, വിധവകൾ, വനിതകൾ എന്നിവരെയടക്കം രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റുകയാണെന്ന് എൻജിഒ യൂണിയൻ ആരോപിച്ചു.
ഇന്നലെ ഇറങ്ങിയ അന്തിമ സ്ഥലം മാറ്റ ഉത്തരവിൽ 48 ഓഫീസ് അറ്റൻഡർമാരെയാണ് സ്ഥലം മാറ്റിയതെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. ഉപരോധത്തെ തുടർന്ന് പോലീസുദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ സ്ഥലം മാറ്റ ഉത്തരവ് പരിശോധിച്ച് ജീവനക്കാരുടെ അപേക്ഷ പരിഗണിച്ചും ഭേദഗതികൾ വരുത്തിയും മാത്രമേ സ്ഥലം മാറ്റ നടപടികൾ ഉണ്ടാകൂ എന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
സമരത്തിന് സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ആർ. സ്മിത, ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, പ്രസിഡന്റ് പി.പി. സന്തോഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. പ്രജീഷ്, ജില്ലാ ഭാരവാഹികളായ കെ.പി. വിനോദൻ, ടി. ഷറഫുദ്ദീൻ, എം. അനീഷ് കുമാർ, കെ. ഷീബ എന്നിവർ നേതൃത്വം നൽകി.